ഹൈന്ദവ വികാരം വ്രണപ്പെടുത്തി; നയന്‍താര ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

നയന്‍താരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സിനിമയുടെ നിര്‍മ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നല്‍കിയിട്ടുണ്ട്.

ജനുവരി 8 ന് നയന്‍താര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകന്‍ രമേഷ് സോളങ്കി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി (നയന്‍താര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമന്‍ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
ഡിസംബര്‍ 29 നാണ് ‘അന്നപൂര്‍ണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.