17 വരെ കേരളത്തില്‍ കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : വരുന്ന പതിനേഴുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ആലപ്പുഴയ്ക്കു വടക്കുള്ള ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്രമായ മഴയായിരിക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വ ഉച്ച രണ്ടുമണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്തും വയനാടും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പാലക്കാട് അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണെങ്കിലും കോളേജുകള്‍ പ്രവര്‍ത്തിക്കും.