പീഡനം ; ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, മൂന്നു വൈദികര്‍ക്കും ഒരു വിധത്തിലുള്ള സംരക്ഷണവും നല്‍കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദവും കോടതി തള്ളി. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പീഡന ആരോപണം നേരിടുന്ന വൈദികരെല്ലാം ഒളിവിലാണ്. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ മുഖേന വൈദികര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്ന വൈദികരുടെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.