ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി വാക്കാല്‍ പരാതി പറഞ്ഞിരുന്നു : പാലാ ബിഷപ്പ്

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി തന്നോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കന്യാസ്ത്രീ പറഞ്ഞു. ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് പാലാ ബിഷപ്പ് മൊഴി നല്‍കിയിട്ടുള്ളത്. ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി കുറവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം നല്‍കിയത്. വികാരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാല ബിഷപ്പിനോട് പരാതിപ്പെട്ടത്. എന്നാല്‍, ഈ വിവരം തന്നോടല്ല പറയേണ്ടതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും ബിഷപ്പ് അറിയിച്ചു.

അവര്‍ പരാതി പറയാന്‍ എത്തിയ തീയതി ഓര്‍മിക്കുന്നില്ലെന്നും ബിഷപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പാലായിലെ ബിഷപ്പ് ഹൗസിലെത്തിയതാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. പരാതിയില്‍ തനിക്ക് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കര്‍ദ്ദിനാളിന് രേഖാമൂലം പരാതി നല്‍കാന്‍ കന്യാസ്ത്രീയോട് നിര്‍ദ്ദേശിച്ചിരുന്നതായും കല്ലറങ്ങാട്ട് പറഞ്ഞു. എറണാകുളം – അങ്കമാലി അതിരൂപതാ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം സമയം തേടിയിട്ടുണ്ട്. ബുധനാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി ജലന്ധറിലേക്കു പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ പി.കെ സിന്‍ഹ പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പിയെ അങ്ങോട്ട് വിളിച്ചിരുന്നു. പോലീസ് സംഘം ജലന്ധറിലേക്ക് പുറപ്പെട്ടിട്ടില്ലെന്ന് എസ്.പിയില്‍നിന്ന് മനസ്സിലാക്കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരള പോലീസിന് എല്ലാ സഹായവും നല്‍കുമെന്നും സിന്‍ഹ വ്യക്തമാക്കി. പീഡനം വിവരം സംബന്ധിച്ച് കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നില്ലെന്ന കര്‍ദിനാളിന്റെ വാദം തള്ളുന്ന മൊഴിയാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നല്‍കിയിരിക്കുന്നത്.