രണ്ടു വര്‍ഷം ഇന്‍ഷുറന്‍സ് അടച്ചില്ലെങ്കില്‍ ഇനി വാഹനം വില്‍ക്കാനാകില്ല

രണ്ട് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്ത പക്ഷം വാഹനനിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ നാലുചക്ര വാഹനങ്ങള്‍ വില്‍ക്കുവാന്‍ സാധിക്കില്ല എന്ന് നിയമം. സപ്തംബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. അതുപോലെ അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മാത്രമേ ഇരുചക്ര വാഹനം വില്‍ക്കാന്‍ കഴിയൂ.

സുപ്രീംകോടതിയുടേതാണ് ഉത്തരവ്. വാഹനം ഡീലര്‍മാര്‍ വില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ നാലുചക്ര വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷവും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിര്‍ബന്ധമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മിറ്റി നിര്‍ദേശം നല്‍കി. നിലവില്‍ ബൈക്കുകളും കാറുകളും വാങ്ങുമ്പോള്‍ മാത്രമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ ഇത് പിന്നീട് പുതുക്കാറില്ലെന്നും കോടതിയില്‍ ഹാജരായ അമിക്കസ്‌ക്യൂറി ഗൗരവ് അഗര്‍വാള്‍ ബോധിപ്പിച്ചു. 66 ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഇല്ലായെന്നും അദ്ദേഹം ഉന്നയിച്ചു.

നിലവില്‍ കാറുകള്‍ക്ക് ഒരു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്നുവര്‍ഷവും മുന്‍കൂര്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ.