മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം ; വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു. മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്.

അതേസമയം പേമാരിക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായതോടെ പുനരധിവാസ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. താമസം, ആരോഗ്യ-രോഗപ്രതിരോധ നടപടികള്‍, എന്നിവക്കായിരിക്കും മുന്‍ഗണന. ബോധവത്കരണ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും.റോഡ്-വൈദ്യുതി-കുടിവെള്ളം-കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവയും ഇതോടൊപ്പം നടപ്പാക്കും. വീടുകളുടെ നവീകരണം, കക്കൂസുകളുടെ നിര്‍മാണം, കുടിവെള്ളം എന്നിവക്കും മുഖ്യപരിഗണന നല്‍കും. അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യം.

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ വൈകിട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 210 ആയി. ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ കാര്യക്ഷമമാകും. ഷൊര്‍ണ്ണൂര്‍- തൃശൂര്‍ റൂട്ടില്‍ രാവിലെ പത്ത് മണി മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വ്വീസ് നടത്തും.

അതേസമയം പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരിതംവിതച്ച കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.എന്നാല്‍ രക്ഷാപ്രവര്‍ത്തകരോടൊപ്പം വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാനാണ് തീരുമാനം. ബോട്ടുകളില്‍ കുട്ടനാട്ടിലുള്ള അവസാനത്തെ ആളെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കാനാണ് തീരുമാനം. വരാന്‍ വിസമ്മതിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും.

ആളുകളെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കഴിഞ്ഞാല്‍ രണ്ടാംഘട്ടം വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമാക്കുക എന്നതാണ്. ഇതിനായി ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കും. മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.