പ്രളയങ്ങള്‍ ; സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

സംസ്ഥാനത്തു ഉണ്ടായ പ്രളയങ്ങളെ നേരിടാന്‍ മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. ദേശീയ ജലനയത്തിന് അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ സ്‌കെയിലുള്ള ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് ഇല്ല, സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല, 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ 6 റെയിന്‍ ഗേജുകള്‍ മാത്രമാണ് മഴ അളക്കുന്നത്, വിശ്വാസ യോഗ്യമായ മഴയുടെ തല്‍സമയ ഡേറ്റ നല്‍കുന്നതില്‍ പരാജയപ്പെട്ടു, 2018ലെ പ്രളയ സമയത്ത് ഡാമുകളിലടക്കം ആശയ വിനിമയ സൗകര്യങ്ങള്‍ പ്രവര്‍ത്തന ക്ഷമമായിരുന്നില്ല, 2018ല്‍ ഇടമലയാറില്‍ റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ല, റിസര്‍വോയറുകളുടെ സംഭരണ ശേഷി സര്‍വേ 2011നും 2019നും ഇടയില്‍ നടന്നില്ല തുടങ്ങിയവയാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

അതുപോലെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടം 32.07 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് കടം വര്‍ദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ്പാ തിരിച്ചടവിനാണെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ല. 2011 മുതല്‍ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടിയാണ്. ചെലവ് നിയന്ത്രിക്കണമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.