ശബരിമല ; സര്‍ക്കാരിനും ദേവസ്വത്തിനും വെല്ലുവിളിയായി സൌകര്യങ്ങള്‍

കോടതി പ്രവേശനം അനുവദിച്ചു എങ്കിലും നവംബര്‍ മധ്യത്തോടെ മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷയും സൗകര്യവുമൊരുക്കുന്നത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍. പമ്പയിലും നിലയ്ക്കലിലും ശബരിമലയിലും സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും.

പമ്പയിലും നിലയ്ക്കലും ശൗചാലയങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കേണ്ടിവരും. ഇതിനായി സര്‍ക്കാര്‍ 100 ഏക്കര്‍ സ്ഥലമെങ്കിലും വിട്ടുനല്‍കേണ്ടിവരും. നിലവില്‍ ഒരുവര്‍ഷം ശരാശരി നാല് കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ ഇതില്‍ വര്‍ധനവുണ്ടായേക്കും. ഇവരുടെ സുരക്ഷയ്ക്കായി വനിതാ പോലീസ് ഉള്‍പ്പെടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

കാനന പാതയിലെ ചെറിയ വഴിയിലൂടെ വരുന്ന ആളുകളുടെ എണ്ണം കൂടുന്നതോടെ ഇവിടെയും കൂടുതല്‍ ക്രമീകരണങ്ങള്‍ വേണ്ടിവരും. ഏറ്റവും തിരക്കുള്ള മകരവിളക്ക് സീസണില്‍പ്പോലും 92 പേരെ മാത്രമാണ് പതിനെട്ടാം പടി കയറ്റിവിടാനാകുന്നത്. വനിതകള്‍ കൂടി എത്തുന്നതോടെ മകരവിളക്ക് സമയത്തെ തിരക്ക് നിയന്ത്രണം ദുഷ്‌കരമായിത്തീരും.