ബ്രൂവറി ; എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് മുല്ലപ്പള്ളി

ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രി രാജി വയ്ക്കണം. വിഷയത്തില്‍ ഇടതു മുന്നണിയിലെ മറ്റു കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബ്രുവറികളും ഡിസ്ലറികളും അനുവദിച്ചതില്‍ അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നലെ ഗവര്‍ണക്ക് കത്തു നല്‍കിയിരുന്നു. അതേസമയം, സംസ്ഥാനത്ത് പുതുതായി ബ്രൂവറികള്‍ സ്ഥാപിച്ചത് അബ്കാരി നയം പാലിച്ചാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

പുതുതായി ബ്രൂവറികള്‍ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ആണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

അബ്കാരി നയം പരിശോധിച്ച് ബ്രൂവറികള്‍ അനുവദിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എക്‌സൈസ് കമ്മീഷണറാണ്. മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാമെന്നും, ഇതുവരെ സര്‍ക്കാരിന് അഞ്ച് അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയേം ബ്രൂവറി വിവാദത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. നിയമ വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും ആര്‍ക്ക് അനുമതി കൊടുക്കണം എന്ന് പരിശോധിച്ചു തീരുമാനിക്കേണ്ടത് എക്‌സൈസ് വകുപ്പാണെന്നും കാനം പറഞ്ഞു.