സ്ത്രീകൾ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ എന്ന് യു എന്‍ റിപ്പോര്‍ട്ട്

ലോകത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഏറ്റവും ഭീഷണി ഉള്ള ഇടം സ്വന്തം വീട് തന്നെയെന്ന് റിപ്പോര്‍ട്ട്. യു എന്‍ ആണ് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടം സ്വന്തം വീടാണെന്ന് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.

സ്ത്രീധനം, സ്വത്തവകാശത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളാണ് സ്ത്രീകള്‍ക്കെതിരേ വലിയ തോതിലുള്ള അതിക്രമങ്ങള്‍ക്കും കൊലപാതകത്തിലേക്കും വഴിവെക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ഏഷ്യയിലാണെന്നും (20,000) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2017 ല്‍ കൊല്ലപ്പെട്ട 87000 വനിതകളില്‍ 50,000 പേരും കൊല്ലപ്പെട്ടത് ഗാര്‍ഹി പീഡനത്താലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ആകെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിന്റെ അമ്പത്തിയെട്ട് ശതമാനമാണ്. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗനിസ്റ്റ് വിമന്‍ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് യു എന്‍ പുറത്തു വിട്ടത്.

ഇത് മനുഷ്യാവകാശ ലംഘനമാണ്. സ്ത്രീകളെ ബഹുമാനിക്കുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം സ്ത്രീയുടെ മാന്യതയും അവരുടെ തുല്യതയേയും മനസിലാക്കാത്ത പുരുഷന്റെ പരാജയമാണ് എന്ന് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറയുന്നു.

അതുപോലെ കൊല്ലപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളുടേയും മരണത്തിന് ഉത്തരവാദികൾ അവരുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നും മുപ്പതിനായിരത്തില്‍പരം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. അവയില്‍ ശരാശരി ഓരോ മണിക്കൂറിലും ലോകത്താകമാനം ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു.