പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്

പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിനു പ്രശസ്ത നടി ഭാനുപ്രിയയ്ക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. പതിനെട്ട് മാസത്തോളം ശമ്പളം നിഷേധിച്ചതായും പരാതിയില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരനും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നതു രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. അതേസമയം പെണ്‍കുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്.

അതുപോലെ പെണ്‍കുട്ടി തങ്ങളുടെ വീട്ടില്‍ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് കാണിച്ച് ഭാനുപ്രിയ സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷണക്കേസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ കുടുംബം തനിക്കെതിരെ രംഗത്ത് വരികയായിരുന്നുവെന്നും ഭാനുപ്രിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.