സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരം ; ഐജിയുടെ റിപ്പോര്‍ട്ട്

സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളജ് സിഐ എന്നിവരില്‍ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.

പരിശോധന നടന്നതിന്റെ തോട്ടടുത്ത ദിവസമാണ് ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണ്‍ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് നല്‍കിയത്. പരിശോധന പ്രതിയുടെ അമ്മയുടെ വാക്കു കേട്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണില്‍ പറയുന്നത് കേട്ടിരുന്നു. മജിസ്‌ട്രേറ്റിന് കൊടുത്ത സെര്‍ച്ച് റിപ്പോര്‍ട്ടിലാണ് എസ്.പി ചൈത്ര ഇക്കാര്യം അറിയിച്ചത്. പരിശോധനക്ക് തൊട്ടുപിന്നാലെ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. റെയ്ഡ് വിശ്വസനീയ വിവരപ്രകാരമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റില്‍ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ഐജിക്ക് നല്‍കിയ വിവരം.

കഴിഞ്ഞ 24-ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാല്‍ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല. എന്നാല്‍ ചൈത്രക്കെതിരെ കടുത്ത നടപടിവേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

അതേസമയം റെയ്ഡ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം പ്രകടപ്പിക്കുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലും യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തര്‍ക്കരുതെന്ന രീതിയില്‍ നടപടി പാടില്ലെന്ന കടുത്ത നിലപാടിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിക്ക് നല്‍കുന്ന ശുപാര്‍ശ നിര്‍ണായകമായിരിക്കും.