ശബരിമല ; യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ
ശബരിമലയിലെ യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു. പുന:പരിശോധനയ്ക്ക് ആവശ്യമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ജയദീപ് ഗുപ്ത വാദിച്ചു.
അതേസമയം വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. വാദിക്കാനായി ബഹളം വെച്ച അഭിഭാഷകര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി താക്കീത് നല്‍കി. കോടതിയില്‍ മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കായി ബഹളം വച്ചത്.
കൂടുതല്‍ വാദങ്ങള്‍ ഉള്ളവര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എതിര്‍ വാദത്തിനായി അരമണിക്കൂര്‍ സമയം മാത്രമെ നല്‍കൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.