ഡല്‍ഹിയില്‍ വീണ്ടും തീ പിടിത്തം ; 200കുടിലുകള്‍ കത്തി നശിച്ചു

ഡല്‍ഹിയിലെ പശ്ചിമപുരിയിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തില്‍ 200കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാണ്. എങ്കിലും അവശിഷ്ടങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നുള്ള പരിശോധന പുരോഗമിക്കുകയാണ്. എന്താണ് തീ പിടിക്കുവാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.

ഇന്നലെ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിച്ചിരുന്നു. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസിലാണ് അപകടമുണ്ടായത്. ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവരില്‍ മൂന്ന് പേര്‍ എറണാകുളം സ്വദേശികളാണ്. ഇവരുടെ മൃതദേഹം ഇന്ന് കാലത്ത് 5.10-ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കും. ചോറ്റാനിക്കര സ്വദേശി നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്.

ഗാസിയാബാദില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നളിനിയമ്മയും മക്കളും അടങ്ങുന്ന 13 അംഗ സംഘം. വിവാഹം കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം. 66 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.