ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ; എടുത്തത് കള്ളക്കേസ്, സിപിഎം വേട്ടയാടുന്നു എന്ന് ഇമാം

പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്ന് ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെണ്‍കുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തത്. തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിംഗിനൊടുവില്‍ പീഡനം നടന്നതായി പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.

നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാസിമിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ അത് കേസിന് നിര്‍ണ്ണായക തെളിവാകും. പെണ്‍കുട്ടി നേരിട്ട് മൊഴി നല്‍കിയതും കേസ് ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.