കാസര്‍ഗോഡ്‌ ; ആക്രമണത്തില്‍ പരിക്കേറ്റ യുവാവും മരിച്ചു ; നാളെ ഹര്‍ത്താല്‍

പെരിയയില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോഷി മരിച്ചു. പെരിയ കല്യോട്ടെ കൃപേശ് ആണ് ആദ്യം കൊല്ലപ്പെട്ടത്. അതീവ ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൃപേശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റ് ആണ്. മരിച്ച കൃപേശിന് 19വയസും ജോഷിയ്ക്ക് 21വയസ്സുമാണ് പ്രായം. ഇരുവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇവരുടെ മരണത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് കോണ്‍ഗ്രസ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു.