ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി ; പീതാംബരന് നേരെ ആക്രോശവുമായി ജനം

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. യുവാക്കളെ ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പില്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

ഇരട്ടക്കൊല താന്‍ നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും , ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പീതാംബരന്റെ മൊഴി. സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നുമാണ് പീതാംബരന്‍ പൊലീസിനോട് വിശദീകരിച്ചത്.

അതിനിടെ തെളിവെടുപ്പിനിടെ ജനങ്ങള്‍ പീതാംബരനെ കൈയേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രതിയെ സംഭവ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ഇതിനിടെ ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. പീതാംബരന്‍ ഒറ്റക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്നുമായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നും മഞ്ജു ചോദിക്കുന്നു.