കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം ; സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗം പുറത്ത്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ കല്യാട്ട് നടത്തിയ പ്രസംഗത്തിലാണ് മുസ്തഫ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലവിളി നടത്തിയത്.

സഖാക്കളായ പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നു. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വയ്ക്കാന്‍ പെറുക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും. ഇതായിരുന്നു മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞത്. ഇങ്ങനെയാണ് സിപിഎം പറഞ്ഞതെന്ന് ഇത് കേട്ട കോണ്‍ഗ്രസ്‌കാരനും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരനും പറഞ്ഞ് കൊടുക്കണം. സിപിഎമ്മിന്റെ രീതി അറിയാമല്ലോ എന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

ജനുവരി ഏഴിന് പീതാംബരന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ കല്യാട്ടാണ് പിപിപി മുസ്തഫ ഈ പ്രസംഗം നടത്തിയത്. പെരിയയിലെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വന്നതും.