വയനാട് ; ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടു

വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോര്‍ട്ടിന് മുന്നിലാണ് ഇന്നലെ രാത്രി മുതലാണ് വെടിവയ്പ്പ് നടന്നത്. റിസോര്‍ട്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. റിസോര്‍ട്ടിന് സമീപത്ത് വച്ചാണ് സി പി ജലീല്‍ കൊല്ലപ്പെട്ടത് .

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തിരിച്ച് വെടി വയ്ക്കുകയായിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. ആയുധധാരികളായ 18 പേരാണ് റിസോര്‍ട്ടിലെത്തിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി പി റഷീദിന്റെ സഹോദരനാണ്. മാവോയിസ്റ്റ് സി പി മൊയ്തീന്റെയും സഹോദരനാണ്, ഇയാള്‍ ഒരു മാസം മുന്‍പ് കരുളായി വനം മേഖലയിലെ കോളനിയിലെത്തിയിരുന്നു.