പ്രണയപരാജയം ; തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി

നഗരമധ്യത്തില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു എന്ന പതിനെട്ട് വയസ്സുള്ള യുവാവാണ് പട്ടാപ്പകള്‍ തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വച്ച് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മുടിയില്‍ തീപടര്‍ന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുകള്‍ പറയുന്നത്. നാല് ദിവസമായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നും അവര്‍ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു.

ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത് എന്നാണു പോലീസ് ഭാഷ്യം. എന്നാല്‍ പ്ലസ്ടു പഠിക്കുന്ന കാലം മുതല്‍ തങ്ങള്‍ പ്രണയത്തില്‍ ആയിരുന്നു എന്നും. ഈ അടുത്ത കാലത്തായി പെണ്‍കുട്ടി തന്നെ വിട്ടു വേറെ ഒരാളുമായി പ്രണയത്തില്‍ ആയതാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്നുമാണ് യുവാവ് നല്‍കുന്ന മൊഴി.