രാഹുൽ കേരളത്തില്‍; വയനാട്ടിലേക്ക് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

രണ്ടു പതിറ്റാണ്ടിനു ശേഷം നെഹ്‌റുകുടുംബാംഗം തെക്കേ ഇന്ത്യയില്‍ മത്സരിക്കാനെടുത്ത തീരുമാനം നിര്‍ണ്ണായക വഴിത്തിരിവാകുമോയെന്ന് ഉറ്റു നോക്കുകയാണ് ദേശീയ രാഷ്ട്രീയം. ചര്‍ച്ചകള്‍ തുടങ്ങി ഒരാഴ്ചയിലേറെയായെങ്കിലും നിര്‍ണായക തീരുമാനം വന്നതോടെ വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്കെത്തി.

1999ല്‍ ബെല്ലാരിയിലാണ് ഇതിനു മുമ്പ് തെക്കേ ഇന്ത്യയില്‍ ഒരു നെഹ്‌റു കുടുംബാംഗം മത്സരിച്ചത്. അന്ന് സുഷമ സ്വരാജിനെ സോണിയാഗാന്ധി പരാജയപ്പെടുത്തിയത് 56,100 വോട്ടുകള്‍ക്കായിരുന്നു. അന്ന് തെക്കേ ഇന്ത്യയിലെ 130 സീറ്റില്‍ കോണ്‍ഗ്രസ് നേടിയത് 60 സീറ്റ്. അന്ന് ഐക്യ ആന്ധ്രയില്‍ കോണ്‍ഗ്രസ് നിര്‍ണ്ണായക ശക്തിയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സമവായം തന്നെ മാറിയ ഇന്ന് രാഹുല്‍ വരുമ്പോള്‍ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് 50 സീറ്റാണ്. നിലവില്‍ ലോക്‌സഭയില്‍ 48 സീറ്റു മാത്രമുള്ള കോണ്‍ഗ്രസിനു ഈ സംഖ്യ പ്രധാനമാണ്. തെക്കേ ഇന്ത്യ വിട്ടാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിക്കെതിരെ പോരാടുന്നത് 180 സീറ്റില്‍. ഇതില്‍ പകുതി നേടിയാലും 130 എന്ന ലക്ഷ്യം കടക്കാം. വയനാട്ടിലേക്ക് രാഹുല്‍ വരുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ പ്രതീക്ഷിക്കുന്നത് തിരിച്ചുവരവ് മാത്രമാണ്.

രണ്ടായിരത്തി പതിനാലില്‍ നരേന്ദ്രമോദി തരംഗമുണ്ടാക്കിയത് വടക്കേ ഇന്ത്യയിലാണ്. തെക്കേ ഇന്ത്യ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഒപ്പം നിന്നു. കര്‍ണ്ണാടകത്തില്‍ ബിജെപിയെ തടഞ്ഞ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ എത്തിയത് സുപ്രധാന വഴിത്തിരിവായി എന്ന് രാഹുല്‍ ഗാന്ധി കരുതുന്നു. മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപിയെ വീഴ്ത്താന്‍ കര്‍ണ്ണാടകത്തിലെ ഈ ജനവിധി സഹായിക്കുകയും ചെയ്തു. ആദ്യ മൂന്നു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന തെക്കേ ഇന്ത്യയില്‍ രാഹുല്‍ പ്രതീക്ഷിക്കുന്നതും ഇതേ തുടക്കമാണ്.

ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്കാണ് രാഹുല്‍ വരുന്നത്. സബ്കാ ന്യായ് സബ്കാ സമ്മാന്‍ എന്ന മുദ്രാവാക്യം ഉറപ്പിക്കാന്‍ ഇത് ആയുധമാക്കും. എന്നാല്‍ രാഹുല്‍ അമേഠിയില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ശക്തമാക്കും. വടക്കേ ഇന്ത്യയില്‍ ഒറ്റ സുരക്ഷിതമണ്ഡലം പോലും കോണ്‍ഗ്രസിനില്ല എന്ന വാദവും ഉയര്‍ന്നു വരും. മുസ്ലിംലീഗിന്റെ സഹായം തേടിയുള്ള മത്സരം രാഹുലിന്റെ മൃദു ഹിന്ദുത്വ നിലപാട് ഖണ്ഡിക്കാനും എതിര്‍പക്ഷം ഉപയോഗിക്കും.

അതുപോലെ വിശാല പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയാണ് രാഹുല്‍ വയനാണ് ചുരം കയറുന്നത്. ഇടതുപക്ഷത്തിനൊപ്പം എന്‍സിപി പോലുള്ള പാര്‍ട്ടികളും വയനാട്ടിലേക്ക് പോകരുതെന്ന സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കിയിരുന്നു. എന്നാല്‍ തല്ക്കാലം സ്വന്തം കാര്യം നോക്കുകയെന്ന നിലപാടാണ് കോണ്‍ഗ്രസിന്.

രാഹുല്‍ പാര്‍ലമെന്റില്‍ ഉണ്ടാവേണ്ടത് കോണ്‍ഗ്രസിന്റെ നിലനില്പിന്റെ വിഷയം കൂടിയാണ്. നൂറിന് മുകളിലേക്ക് സംഖ്യ ഉയര്‍ത്തിയില്ലെങ്കില്‍ ഭരണം കിട്ടിയാലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരും. രണ്ടായിരത്തി പതിനാലില്‍ വാരാണസി തെരഞ്ഞെടുത്ത് നരേന്ദ്രമോദി ഉത്തര്‍പ്രദേശിനെ ഇളക്കി മറിച്ചു. അത് പോലെ രാഹുലിന്റെ വയനാടന്‍ പരീക്ഷണം പതിനേഴാം ലോക്‌സഭയുടെ ഘടന നിര്‍ണ്ണയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി.