പിലാത്തറയിലെ കള്ളവോട്ട് ; സി പി എം പ്രവർത്തകരായ മൂന്ന് സ്ത്രീകൾക്കെതിരെ കേസ്

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തത്.

ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തത്. ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.

കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശേരിയിലെ പിലാത്തറയിലെ 19 ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കാസര്‍ഗോഡ് കണ്ണൂര്‍ കളക്ടര്‍മരോട് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ കളക്ടര്‍ നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ 19 ആം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ 3 കള്ളവോട്ടുകള്‍ നടന്നതായി സ്ഥിരീകരിച്ചിരുന്നു.

19 ആം നമ്പര്‍ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു. പഞ്ചായത്തംഗം സെലീനയുടെ വോട്ട് 17ാം നമ്പര്‍ ബൂത്തില്‍. എന്നാല്‍ സെലീന 19ല്‍ വോട്ട് ചെയ്തു.24-ആം നമ്പര്‍ ബൂത്തിലെ വോട്ടറായ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 അം നമ്പര്‍ ബൂത്തില്‍ എത്തുന്നത്. എന്നാല്‍ സുമയ്യയും ഇവിടെ വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു.

അതേസമയം പിലാത്തറ കള്ളവോട്ട് പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന സിപിഎം കോണ്‍ഗ്രസും ആരോപണം ശരിവച്ചു . ടീക്കാറാം മീണ ധൃതിപ്പെട്ട് തീരുമാനം എടുത്തെന്ന് കെ.സുധാകരന്‍ ആരോപിച്ചു. കണ്ണൂരില്‍ കള്ളവോട്ട് നിര്‍ത്താന്‍ യുഡിഎഫ് തയ്യാറായാല്‍ സിപിഎമ്മും അതിന് തയ്യാറുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

അതുപോലെ കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്‌തെന്ന പരാതിയില്‍ കാസര്‍ഗോഡ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കള്ള വോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ മുഹമ്മദ് ഫായിസില്‍ നിന്നും ആഷിഖില്‍ നിന്നും വിശദീകരണം കേട്ട ശേഷമാണ് റിപ്പോര്‍ട്ട് നല്‍കുക.

അതേ സമയം തൃക്കരിപ്പൂര്‍ ചീമേനി 48 ആം ബൂത്തില്‍ കള്ള വോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. കാസര്‍കോട്‌ല കണ്ണൂര്‍ ജില്ലകളില്‍ നിന്നും പുതുതായി ഉയര്‍ന്ന് വന്ന കള്ള വോട്ട് ആരോപണങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉടന്‍ റിപ്പോര്‍ട്ട് തേടിയേക്കും.