കേരളം കൈവിട്ട കമ്മ്യൂണിസത്തിനെ ഏറ്റുവാങ്ങി തമിഴ് നാട്

കേരളത്തില്‍ ഏറ്റ തിരിച്ചടിക്ക് ആശ്വാസമായി തമിഴ്‌നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചു. വന്‍ ഭൂരിപക്ഷത്തിലാണ് നാലു മണ്ഡലങ്ങളിലെയും വിജയം. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റുകളില്‍ വീതമാണു വിജയം കണ്ടത്.

കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലാണ് സി.പി.ഐ.എം വിജയം നേടിയത്. നാഗപട്ടണത്തും തിരുപ്പൂരും സി.പി.ഐയും വിജയിച്ചു. ഈ നാല് സീറ്റുകളിലും കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യമുണ്ടാക്കിയാണ് ഇരുപാര്‍ട്ടികളും മത്സരിച്ചത്.

കോയമ്പത്തൂരില്‍ മുന്‍ എം.പി പി.ആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആധികാരികജയം നേടിയത്. ബി.ജെ.പിയുടെ രാധാകൃഷ്ണന്‍ ബഹുദൂരം പിന്നിലാണ്. നടരാജന്‍ 566758 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്.

മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശനാണ് സി.പി.ഐ.എമ്മിനുവേണ്ടി വിജയം കണ്ടത്. 1.36 ലക്ഷമാണു ഭൂരിപക്ഷം. 439967 വോട്ടാണ് അദ്ദേഹം നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ രാജ് സത്യന്‍ വി.വി.ആറാണ് 303545 വോട്ടുമായി പിന്നില്‍.

അതേസമയം നാഗപട്ടണത്ത് സി.പി.ഐ സ്ഥാനാര്‍ഥി സെല്‍വരാജ് എം. 1.86 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ ശരവണനെ പരാജയപ്പെടുത്തി. സെല്‍വരാജ് 461744 വോട്ടും ശരവണന്‍ 275380 വോട്ടും നേടി.