തോല്‍വിക്ക് പിന്നാലെ ആരോപണങ്ങളുമായി ഇടത് സ്ഥാനാര്‍ഥി എം ബി രാജേഷ്

തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. ചെര്‍പ്പളശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നെന്ന തരത്തില്‍ വ്യാജ പ്രചാരണം വരെ നടന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എം ബി രാജേഷ് പ്രതികരിച്ചു. അതേസമയം തോല്‍വിക്ക് കാരണം ഒരിക്കലും പാര്‍ട്ടിയല്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.

ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പിന്നില്‍ ഒരു സ്വാശ്രയ കോളേജ് ഉടമയ്ക്കും പങ്കുണ്ടെന്നാണ് എം ബി രാജേഷ് പറയുന്നത്. ഇക്കാര്യങ്ങള്‍ സമഗ്രമായി പരിശോധിക്കും. സിപിഐ വോട്ടുകള്‍ ചോര്‍ന്നോ എന്നത് വിശദ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂ എന്നും രാജേഷ് വ്യക്തമാക്കി.

തീര്‍ത്തും അപ്രതീക്ഷിതമായാണ് പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥി ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടിയാണ് ഇടത് സ്ഥാനാര്‍ത്ഥി നേരിട്ടത്.

ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സമരവും തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളുടേയും തുടര്‍ച്ചയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നിലെ ഗൂഢാലോചന വാദത്തിന് പിന്നിലെന്നാണ് സൂചന. വിദ്യാര്‍ത്ഥി സംഘടനയടക്കം പാര്‍ട്ടി ഘടകങ്ങള്‍ക്കിടയില്‍ എതിര്‍സ്വരം ഉള്ളപ്പോള്‍ തന്നെ സ്വാശ്രയ കോളേജ് ഉടമയുമായി പികെ ശശി എംഎല്‍എ വച്ച് പുലര്‍ത്തുന്ന ബന്ധവും പാലക്കാട്ടെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് പീഡനം അടക്കമുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വാശ്രയ കോളേജ് ഉടമയുമയും പികെ ശശിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്ന സിപിഎം പ്രവര്‍ത്തകരും പാലക്കാട്ട് കുറവല്ല.