സിഒടി നസീറിനെ വെട്ടി, ശരീരത്തിലൂടെ ബൈക്ക് കയറ്റി ; നടന്നത് ആസൂത്രിതമായ ആക്രമണം

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ വെട്ടിവീഴ്ത്തുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു . നസീറിന് വെട്ടേറ്റ കായ്യത്ത് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. നസീര്‍ അത് വഴി വരുമെന്നത് നേരത്തെ അറിഞ്ഞ ഒരു സംഘം വഴിയില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ സിഒടി നസീറിനെ ഓടിച്ചിട്ട് വെട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എഎന്‍ ഷംസീര്‍ എംഎല്‍എ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും, ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും നസീര്‍ പറഞ്ഞു. അതിനിടെ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം കമ്മിഷനെ നിയോഗിച്ച് അന്വേഷണമാരംഭിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ ആസൂത്രിതമായി നടന്ന കൊലപാതക ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. കായ്യത്ത് റോഡില്‍ വെച്ച് ആയുധങ്ങളുമായി സംഘത്തെ കണ്ടയുടെ നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തിയ സംഘം തുടരെ വെട്ടുകയും ദേഹത്ത് ബൈക്ക് കയറ്റുകയും ചെയ്തു. കാറിനടിയിലേക്ക് നൂണ്ടു കയറിയതിനാലാണ് ജീവന്‍ സംരക്ഷിക്കാനായത്.

ആക്രമിച്ചവര്‍ക്ക് പുറമെ കൂടിനിന്നവരും സംഘത്തില്‍പ്പെട്ടവരാണെന്നാണ് സംശയം. ഈ സമയം ഇതുവഴി കടന്നുപോയവരൊന്നും രക്ഷിക്കാന്‍ ശ്രമിച്ചതുമില്ല. സംഭവം നടന്നതിന് പിന്നാലെ ഹാര്‍ഡ് ഡിസ്‌കടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത ദൃശ്യങ്ങളാണിവ. ഏപ്രിലിലാണ് എഎന്‍ ഷംസീര്‍ എംഎല്‍എ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതെന്നാണ് നസീര്‍ പറയുന്നത്.

പി ജയരാജന്‍ സംശയിക്കപ്പെടുന്ന തരത്തില്‍ തലശേരിയിലെ നാല് ലോക്കല്‍ കമ്മിറ്റികളുടെ ആസൂത്രണത്തോടെയാണ് വധശ്രമം നടന്നതെന്ന ആരോപണം സിപിഎം ഗൗരവത്തോടെയാണ് എടുക്കുന്നത്. ഷംസീര്‍ എംഎല്‍എക്ക് നേരെ ഉയരുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്നാണ് കമ്മിഷന്‍ പരിശോധിക്കുന്നത്.

നസീറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൊഴി ലഭിച്ചതായാണ് വിവരം. കേസില്‍ ഇതുവരെ 5 പേരാണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനറിയാതെ രണ്ട് പേര്‍ കീഴടങ്ങിയതിലും പൊലീസിന് നേരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിലും അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലം മാറ്റിയതിലുമടക്കം സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.

കഴിഞ്ഞ മാസം പതിനെട്ടാം തീയതി രാത്രിയാണ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. മൂന്നംഗ സംഘമാണ് നേരിട്ട് ആക്രമിക്കാനെത്തിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. പൊലീസ് എഫ്ഐആറിലോ അന്വേഷണ പരിധിയിലോ ഉള്‍പ്പെടാത്തവരാണ് കീഴടങ്ങിയ രണ്ട് പേരും.

അന്വേഷണം ദൃശ്യങ്ങളില്‍ കാണുന്നവരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തെരുതെന്നും കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് സിഒടി നസീര്‍ ആവശ്യപ്പെടുന്നത്. തലശ്ശേരി എംഎല്‍എ കൂടിയായ എ എം ഷംസീറാണ് ആകമണത്തിന് പിന്നിലെന്ന് നസീര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പുറമേ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സംഭവുമായി ബന്ധമുണ്ട്. ഇവരിലേക്ക് കൂടി അന്വേഷണം എത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വശം വ്യക്തമാകുകയുള്ളൂ എന്നും സിഒടി നസീര്‍ പറയുന്നു.

അതേസമയം, വടകരയില്‍ സ്ഥാനാര്‍ഥിയായിരുന്ന പി ജയരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. തലശ്ശേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രാദേശിക നേതാക്കളെ വിളിച്ചു വരുത്തി അവരില്‍ നിന്നെല്ലാം മൊഴിയെടുത്തിരുന്നു.