കാണാതായ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനമെന്നു ഭാര്യയുടെ പരാതി

കഴിഞ്ഞ ദിവസമുതല്‍ കാണാതായ സെന്‍ട്രല്‍ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനംമൂലമെന്ന് ഭാര്യയുടെ പരാതി. മുഖ്യമന്ത്രിക്കാണ് നവാസിന്റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. മാനസികമായും വ്യക്തിപരവുമായ പീഡനമാണ് മേലുദ്യോഗസ്ഥന്‍ നടത്തിയത്. മുമ്പും പല തവണ പീഡിപ്പിച്ചു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കാണാതാകുന്നതിന് മുന്‍പ് മേലുദ്യോഗസ്ഥരുമായി വഴക്കിട്ട കാര്യം നവാസ് തന്നോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നും പറഞ്ഞു. പുറപ്പെട്ടു പോകുന്ന സമയത്ത് താന്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. പോയതിന് ശേഷം വാട്സ്ആപ്പില്‍ സന്ദേശമയച്ചുവെന്നും അവര്‍ പറഞ്ഞു.

പരാതി നല്‍കിയ ശേഷം പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി മെയില്‍ അയച്ചത്. പരാതി നല്‍കി ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ സൗത്ത് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥന്‍ വന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച കാര്യം പറഞ്ഞു. കെഎസ്ആര്‍ടി ബസില്‍ ഭര്‍ത്താവ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നവാസിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ജില്ലാ തലത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ നവാസ് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലബിച്ചു. തിരുവനന്തപുരത്തേക്കാണ് നവാസ് പോയതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില് തിരുവനന്തപുരം, വര്‍ക്കല ഭാഗങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. എറണാകുളത്ത് നിന്നുള്ള അന്വേഷണ സംഘമാണ് വര്‍ക്കലയില്‍ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.