പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പ്രശ്നം പരിഹരിക്കാനായി സിപിഐ എം രംഗത്ത്

കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി എ.സി മൊയ്തീന്‍. രേഖകള്‍ ശരിയാക്കാനുള്ള ശ്രമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ തടസ്സപ്പെടുത്തിയെന്നും പൊലിഞ്ഞത് മനുഷ്യജീവിതമാണെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി പിടിവാശി കാണിച്ചെന്ന് മന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി അനാവശ്യമായി നിരവധി തടസ്സവാദങ്ങള്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ചതായും പറഞ്ഞു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ വസായി തൂങ്ങി മരിച്ച സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. ആന്തൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. അതേ സമയം പ്രശ്നം പരിഹരിക്കാനായി സിപിഐ എം നേതാക്കള്‍ സാജന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.