അറസ്റ്റിന് തയ്യാറെടുത്ത് മുംബൈ പൊലീസ് ; ബിനോയ് കോടിയേരി ഒളിവില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. പീഡന പരാതിയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കണ്ണൂരില്‍ എത്തിയെങ്കിലും ബിനോയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.

മുംബയില്‍ നിന്നുള്ള എസ്. ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാര്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.

മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബൈ പൊലീസ് കണ്ണൂരിലെത്തിയത്. പൊലീസ് സംഘം മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല.

അതേസമയം, കേരളത്തിലെത്തിയ മുംബൈ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകാതെ കുഴയുകയാണെന്നാണ് സൂചന. സംഭവം പുറത്തായതോടെ ബിനോയ് കോടിയേരി വീട്ടില്‍ നിന്നും മാറുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഒളിവിലായ ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബൈ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ വീട്ടില്‍ എത്തിക്കു0.

ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 13ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ്‌ക്കെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

അതേസമയം, പരാതിക്കാരിയായ യുവതിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി പീഡന പരാതി ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് അഭിപ്രായപ്പെട്ടത്. അഭിഭാഷകനുമായി ആലോചിച്ചു തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും യുവതി മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നതായും ബിനോയ് കോടിയേരി പറഞ്ഞു.

എന്നാല്‍, അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. കേസ് വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്.