തിരുവനന്തപുരത്ത് 16കാരിയുടെ മരണം കൊലപാതകം ; അമ്മയും കാമുകനും പിടിയില്‍

കാണ്മാനില്ല എന്ന് കരുതിയ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടി ജൂണ്‍ 11 ന് കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിന് മുന്നിലെ പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ പൊലീസ് സംഘം സ്ഥലത്തെത്തി ശരീരം പുറത്തെടുത്തു. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. കുട്ടിയുടെ അമ്മക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.

അമ്മ മഞ്ജുഷയ്ക്കും സുഹൃത്ത് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മഞ്ജുഷ പറഞ്ഞത്. വഴക്കുപറഞ്ഞതിന് മകള്‍ തൂങ്ങിമരിച്ചെന്നും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിനടുത്ത് എത്തിച്ച് കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി.

മകള്‍ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താന്‍ തിരുപ്പതിയില്‍ വന്നിരിക്കുകയാണെന്നും കഴിഞ്ഞ 13ന് മഞ്ജുഷ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. അമ്മയെക്കുറിച്ചും പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛന്‍ 17ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനൊടുവില്‍ മഞ്ജുഷയേയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ നടന്നതിന്റ തെളിവുകളൊന്നും തന്നെ ലഭച്ചിട്ടില്ല. കുട്ടിയുടെ അമ്മയുടേയും കാമുകനേയും നിര്‍ത്തി വീട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി മരിച്ചതെന്നാണ് ഇവര്‍ പറഞ്ഞരുന്നത്. എന്നാല്‍ വീട്ടില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസിന് കണ്ടെത്താനായി.