മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ; കേരള ഹിന്ദു മഹാസഭക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

അഖില ഭാരതീയ ഹിന്ദു മഹാസഭ, കേരള ഘടകത്തിനു സുപ്രീം കോടതിയുടെ വിമര്‍ശനം. മുസ്ലിം സ്ത്രീകളെ അരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നില്‍കിയ ഹര്‍ജി തളളിയ സുപ്രീംകോടതി അത് നിങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും തങ്ങള്‍ക്ക് പള്ളികളില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ തന്നെ രംഗത്ത് വരട്ടെയെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പര്‍ദ്ദ നിരോധിക്കണമെന്നുള്ള പരാതിക്കാരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. പര്‍ദ്ദ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്നും സമൂഹ വിരുദ്ധര്‍ പര്‍ദ ദുരുപയോഗം ചെയ്യുന്നതായും അതിനാല്‍ രാജ്യത്ത് നിന്നും ഈ വസ്ത്രത്തെ വിലക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമായിരുന്നു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

മുസ്ലിം പള്ളികളില്‍ ആരാധനയ്ക്കായി സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് കേരള ഹൈക്കോടതിയും തള്ളിയിരുന്നു. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നത് പരാതിക്കാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനെതിരെയാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുന്നതെന്നും വിമര്‍ശിച്ചു.

അതേസമയം, മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധാന സ്വാതന്ത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്പതികള്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലെടുത്തിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.