പിരിവു പൊളിഞ്ഞു ; പ്രളയബാധിതര്‍ക്ക് 371 വീടുകളേ നിര്‍മ്മിക്കൂവെന്ന് കെപിസിസി

അമ്പത് കോടി ചെലവില്‍ ആയിരം പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കെപിസിസി തയ്യാറാക്കിയ പദ്ധതി പൊളിഞ്ഞു. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ആയിരം വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന വാഗ്ദാനത്തില്‍ വീണ്ടും കെപിസിസി മലക്കം മറിഞ്ഞു. 371 വീടുകളാണ് പൂര്‍ത്തിയാക്കുകയെന്ന് മുന്‍ കെപിസിസി പ്രസിന്റ് എംഎം. ഹസന്‍ വിശദീകരിച്ചു.അഞ്ഞൂറ് വീടെങ്കിലും നിര്‍മ്മിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചത്.

ഓരോ മണ്ഡലം കമ്മിറ്റിയും അഞ്ച് ലക്ഷം രൂപ പിരിച്ചു നല്‍കാനായിരുന്നു അന്ന് കെപിസിസി അധ്യക്ഷനായിരുന്ന എംഎം ഹസന്‍ നിര്‍ദ്ദേശിച്ചത്. പ്രഖ്യാപനം നടത്തിയ ഹസ്സന്‍ മാറി മുല്ലപ്പള്ളി അധ്യക്ഷനായി. പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വന്നു. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും വീട് നിര്‍മ്മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും കമ്മിറ്റികള്‍ അറിയിച്ചതോടെയാണ് കെപിസിസി ലക്ഷ്യം പാളിയത്.

ആയിരം വീട് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ മുല്ലപ്പള്ളി വേണ്ടരീതിയില്‍ ശ്രമിച്ചില്ലെന്ന പരാതി ഹസ്സന്‍ അനുകൂലികള്‍ക്കുണ്ട്. ഭവന നിര്‍മ്മാണങ്ങള്‍ക്കായി മൂന്നരക്കോടി രൂപയാണ് ഇതുവരെ പാര്‍ട്ടിക്ക് കിട്ടിയത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴാണ് കെപിസിസിയും മുന്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ട് പോയത്.