ലക്ഷ്യം മുസ്ലീങ്ങള്‍ മാത്രം ; ബംഗാളില്‍ ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നു അമിത് ഷാ
ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കും എങ്കിലും ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതിയായ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് ഷായുടെ പ്രസ്താവന. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും പൗരത്വ പട്ടിക നടപ്പാക്കുന്നതില്‍ നിന്നും ബി.ജെ.പി പിന്തിരിയില്ലെന്നും ഷാ പറഞ്ഞു.
ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു ഒറ്റ നുഴഞ്ഞുകയറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാവരെയും പുറത്താക്കും.’ അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനു മുമ്പ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്നും ഷാ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യമല്ല അതിനപ്പുറം രാജ്യതാല്‍പര്യമാണ് പ്രധാന ലക്ഷ്യമെന്നും തന്റെ വോട്ടു ബാങ്കില്‍ നുഴഞ്ഞുകയറാം എന്നാണ് മമത കരുതുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ രാജ്യത്തു നിന്ന് പുറത്ത് പോവേണ്ടിവരുമെന്നാണ് മമത ബാനര്‍ജി പറയുന്നതെന്നും, എന്നാല്‍ ഹിന്ദു, സിക്ക്, ജൈനര്‍, ബുദ്ധര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരെ കേന്ദ്രം നിര്‍ബന്ധിച്ച് പുറത്താക്കില്ല എന്നും അമിത് ഷാ പറഞ്ഞു.
ഇതോടെ ദേശീയ പൗരത്വ പട്ടിക ആരെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തമാവുകയാണ്. നേരത്തെ അസാമില്‍ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയപ്പോള്‍ കൂടുതലും ഹിന്ദുക്കള്‍ ആണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതിനെതിരെ ബി ജെ പി എം എല്‍ എമാരും മന്ത്രി മാരും രംഗത് വന്നിരുന്നു.






