വ്യാജ ഒസ്യത്ത് ഉപയോഗിച്ച് റിട്ടയേര്‍ഡ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായി പരാതി ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് അന്തരിച്ച റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തു എന്ന കേസില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, കോണ്‍ഗ്രസ് നേതാക്കളായ അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

താമരശ്ശേരി ചുങ്കം സ്വദേശി ലിങ്കന്‍ അബ്രഹാം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ 27 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ സഹോദരന്‍ കൈക്കലാക്കിയെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ ട്രസ്റ്റികള്‍ കോടതിയില്‍ നല്‍കിയ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി ഇതിന്റെ പ്രതിഫലമായി ഒരേക്കര്‍ ഭൂമി വാങ്ങിയെടുത്തുവെന്നുമാണ് പരാതിയിലെ ആരോപണം.

ലിങ്കണ്‍ എബ്രഹാം സ്വത്തുകള്‍ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. എന്നാല്‍ ലിങ്കണ്‍ എബ്രഹാമിന്റെ മരണ ശേഷം സഹോദരന്‍ ഫിലോമെയിന്‍ എബ്രഹാം സ്വത്തില്‍ അവകാശം ഉന്നയിച്ച് രംഗത്ത് എത്തി. ലിങ്കണ്‍ മരിക്കുന്നതിന് നാല് മാസം മുമ്പ് ഒസ്യത്ത് തന്റെ പേരിലേക്ക് മാറ്റിയെന്നാണ് ഫിലോമെയിന്റെ വാദം.

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് റിട്ടയേര്‍ഡ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായുള്ള പരാതിയില്‍ ടി.സിദ്ധിഖ് അടക്കമുള്ള കേണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി താമരശേരി ഡി.വൈ.എസ്.പിക്ക് കൈമാറി. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് ലിങ്കണ്‍ എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ 27 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വ്യാജ ഒസ്യത് ഉണ്ടാക്കി ലിങ്കന്‍ എബ്രഹാമിന്റെ സഹോദരന്‍ ഫിലോമിന്‍ എബ്രഹാം കൈക്കാലാക്കിയെന്നും ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ സഹായം നല്‍കിയെന്നും പ്രതിഫലമായി കോടികള്‍ വിലമതിക്കുന്ന ഭൂമി എഴുതിവാങ്ങിയെന്നുമാണ് പരാതി.