പെരിയ ഇരട്ട കൊലപാതകം ; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു. കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം, കേസിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള 14 പേരാണ് സിബിഐയുടെ എഫ്‌ഐആറിലുമുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയത്. എന്നാല്‍, കേരള പൊലീസ് സിബിഐക്ക് ഫയലുകള്‍ കൈമാറുകയോ അന്വേഷണം സിബിഐ ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു.

സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടന്നതാണ്. പ്രതികള്‍ മുഴുവന്‍ പിടിയിലായി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.