നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാകും ; പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി

നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നടപ്പിലാകും. വധ ശിക്ഷയ്ക്ക് എതിരെ പ്രതി അക്ഷയ് കുമാര്‍ സിങ്ങു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് സുപ്രീംകോടതി ശരിവെച്ചു. തെറ്റുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇന്ന് അക്ഷയ്കുമാര്‍ സിങ്ങിന്റെ വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആ ആര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണം. കേസില്‍ സിബിഐ അന്വേഷണം വേണം. അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്. അതിനാല്‍ അത് കോടതിയില്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്പ്രദായം മുമ്പും ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചതെന്നും പ്രതിയായ അക്ഷയ്സിങ് അഭിഭാഷകന്‍ വഴി ഉന്നയിച്ചു.

നിര്‍ഭയയോടൊപ്പമുള്ള പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ സംഭവങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുന്നതിന് ഇയാള്‍ പണം വാങ്ങിയെന്ന ആരോപണമുണ്ട്. ഇതെല്ലാം പരിശോധിക്കപ്പെടണമെന്നുള്ള വാദങ്ങളും പ്രതി ഉന്നയിച്ചു. എന്നാല്‍ ഇതെല്ലാം വ്യത്യസ്ത വിഷയങ്ങളാണെന്നും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.