ഇന്ന് സ്ഥാപകദിനം , പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമായ ഇന്ന് പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് പാര്‍ട്ടി. ‘ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം. കോണ്‍ഗ്രസിന്റെ 135-ാം സ്ഥാപകദിനമാണ് ഇന്ന്. പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ചടങ്ങില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. അസമിലെ ഗുവാഹത്തിയില്‍ നടത്തുന്ന പ്രകടനം രാഹുല്‍ ഗാന്ധി നയിക്കും. പ്രതിഷേധത്തില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ട അഞ്ചുപേര്‍ക്ക് രാഹുല്‍ ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് അസമിലെ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ഹരീഷ് റാവത്ത് അറിയിച്ചു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുക. ഉത്തര്‍പ്രദേശില്‍ വിവിധ നേതാക്കളെ അടുത്തിടെ പുറത്താക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ യൂണിറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങളിലും ഉപദേശക കൗണ്‍സിലിലും പ്രിയങ്ക പങ്കെടുക്കാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രിയങ്ക ലഖ്നൗവിലെത്തുന്നത്.

കേരളത്തിലും പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. രാവിലെ പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്. തുടര്‍ന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്ഭവനു മുന്നില്‍ പി ചിദംബരം പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കുന്നു.