ബലാത്സംഗം ചെയ്ത ആള്‍ ഇരയെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാം എന്ന് നിയമം

തുര്‍ക്കി പാര്‍ലമെന്റ് ആണ് വിവാദമായ ഇത്തരം ഒരു നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. ബലാത്സംഗം ചെയ്ത ആള്‍ ഇരയെ വിവാഹം കഴിക്കണം, എന്നാല്‍ കടുത്ത ശിക്ഷയില്‍ നിന്നും രക്ഷപ്പെടാം. ജനുവരി അവസാനത്തോടെ തുര്‍ക്കി പാര്‍ലമെന്റില്‍ ‘മാരി യുവര്‍ റേപ്പിസ്റ്റ്’ എന്ന ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചാല്‍ കുറ്റവാളിയായ വ്യക്തി തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്നാണ് ബില്ലിലെ വ്യവസ്ഥ. പുരുഷന്മാര്‍ ഇരകളെ വിവാഹം കഴിച്ചാല്‍ ബലാത്സംഗ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയുംചെയ്യും.

അതേസമയം, ഈവിവാദ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ സ്ത്രീകള്‍ രംഗത്തെത്തി. ബാലവിവാഹവും ബലാത്സംഗവും നിയമാനുസൃതമാക്കുക മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ലൈംഗിക ചൂഷണത്തിനും വഴിയൊരുക്കുകയാണ് ഈ ബില്ലിലൂടെ ഭരണകൂടം ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത് ആദ്യത്തെ തവണയല്ല ഇത്തരത്തില്‍ ഒരു ബില്‍ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. നേരത്തെ 2016ല്‍ ദേശീയവും ആഗോളവുമായ പ്രതിഷേധത്തെ തുടര്‍ന്ന് സമാനമായ ഒരു ബില്‍ തുര്‍ക്കിയില്‍ നിയമമാവുന്നതില്‍ പരാജയപ്പെട്ടിരുന്നു.