നരേന്ദ്രമോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കള്‍ : രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നു രാഹുല്‍ ഗാന്ധി എം പി. കല്‍പറ്റയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ആശയങ്ങളെ നരേന്ദ്രമോദി വെല്ലുവിളിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യക്കെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

എന്ത് പറഞ്ഞാലും ‘പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍’ എന്ന് ആക്രോശിച്ചാല്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടില്ല. NRCയും CAAയും രാജ്യത്ത് തൊഴില്‍ കൊണ്ടുവരില്ല. ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ഇതാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഭാവിയില്‍ ഇന്ത്യ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഒബാമ പറഞ്ഞു. കാരണം ഇവിടെ ഉളളവര്‍ സത്യത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണ്. ശ്രീ നാരായണ ഗുരുവിന്റെയെല്ലാം സത്യത്തിന്റെ പാതയിലൂടെ പോയവര്‍.ഇന്ന് ഒരു അറിവില്ലാത്ത മനുഷ്യന്‍ ഇതെല്ലാം വെല്ലുവിളിക്കുന്നു. ഇന്ത്യയുടെ ശക്തി അദ്ദേഹത്തിന് അറിയില്ല.

രാവിലെ പത്ത് മണിയോടെയാണ് കല്‍പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ ദൂരം നഗരത്തിലൂടെ കടന്നു പോയ മാര്‍ച്ച് ഒടുവില്‍ കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്ലാണ് അവസാനിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് ഉമറല്ലി ശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്റ ഐസി ബാലകൃഷ്ണന്‍, എപി അനില്‍ കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.