കൊറോണ മരണ സംഖ്യ ഉയരുന്നു ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ഭീതി ഒഴിയാതെ കൊറോണ ബാധ. ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത് . 20,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ദിവസത്തിനിടെ ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് നൂറിലധികം പേരാണ്. രോഗബാധ ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ 48 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 3000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതിനിടെ രോഗം തടയുന്നതില്‍ വീഴ്ചയുണ്ടായതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്ത നിവാരണ സേന കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഫിലിപ്യന്‍സില്‍ കഴിഞ്ഞ ദിവസം ഒരാള്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. ചൈനയുമായുള്ള 13 അതിര്‍ത്തി റോഡുകളില്‍ 10 ഉം ഹോങ്കോംഗ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈന സന്ദര്‍ശിച്ച എല്ലാവര്‍ക്കും വിസ നിഷേധിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പരത്തുകയാണെന്ന് ചൈന പറഞ്ഞു. ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന നടപടി എടുത്ത് തുടങ്ങി. കേരളത്തിലും ഇതുവരെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളിലാണ് വൈറസ് സ്ഥിതീകരിച്ചത്.