കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍ ട്രക്കില്‍ തന്നെ!

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃതശരീരങ്ങളാണ് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും, സംസ്‌കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് ചീഫ് മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസ് അറിയിച്ചു.

നൂറുകണക്കിന് ശരീരങ്ങള്‍ ഇതിനകം ഹാര്‍ട്ട് ഐലന്റില്‍ സംസ്‌കരിച്ചതായി മേയര്‍ ബില്‍ഡി ബ്ലാസിയോ അറിയിച്ചു. പാന്‍ഡമിക് പൂര്‍ണ്ണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളില്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് 1941 മരണമാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചത്.

ഹാര്‍ട്ട് റെ ഐലന്റില്‍ കൂട്ടമായി മൃതശരീരങ്ങള്‍ അടക്കം ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നതോടെ, ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ഉറപ്പു നല്‍കി. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ പറയുന്നു. നവംബര്‍ 23 ഞായറാഴ്ച വരെ ന്യൂയോര്‍ക്കില്‍ 278956 കോവിഡ് ബാധിതരും, 19537 മരണം സംഭവിച്ചിട്ടുണ്ട്.