അഴിമതി ഒഴിയാതെ കേരളാ പോലീസ് , തണ്ടര്‍ബോള്‍ട്ടിനെ മറയാക്കിയും വന്‍ ക്രമക്കേട്

കേരളാ പോലീസിനു എതിരെയുള്ള ആരോപണങ്ങള്‍ ഒഴിയുന്നില്ല. തണ്ടര്‍ബോള്‍ട്ടിനെ മറയാക്കിയും പൊലീസില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തായി. ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ട്വന്റി ഫോര്‍ ന്യൂസ് ആണ് രേഖകളുടെ പകര്‍പ്പ് പുറത്തുവിട്ടത്. ലോക്നാഥ് ബെഹ്റ മൊഡേണൈസേഷന്‍ എഡിജിപി ആയിരുന്ന കാലയളവിലാണ് ക്രമക്കേട്. പുതുതായി വാങ്ങിയ പോലീസ് വയര്‍ലസ്സുകള്‍ തകരാറിലായതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

2013-2014 കാലയളവില്‍ തണ്ടര്‍ബോള്‍ട്ടിന് ഉപകരണങ്ങള്‍ വാങ്ങിയതിലാണ് ക്രമക്കേട് നടന്നത്. പൊലീസിലെ പ്രത്യേക കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടിന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാത്രിസമയങ്ങളില്‍ ഉപയോഗിക്കാനെന്ന പേരില്‍ 2 റിമോട്ട് ക്യാമറകള്‍ വാങ്ങി. ഇതിനായി ചെലവാക്കിയത് 94,52,789 രൂപ.മൂന്ന് കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ സാങ്കേതിക പരിശോധന സമയത്ത് പങ്കെടുത്തത് കരാര്‍ ലഭിച്ച കോര്‍ ഇ എല്‍ ടെക്നോളജീസ് മാത്രം.ഒരു കമ്പനി മാത്രമാണുള്ളതെങ്കില്‍ റീ ടെന്‍ഡര്‍ വിളിക്കണമെന്നാണ് ചട്ടം.

എന്നാല്‍ ഈ ചട്ടം ലംഘിച്ചു ടെണ്ടര്‍ അട്ടിമറിച്ചു. എല്ലാ തരത്തിലുള്ള പരിശോധനയും പൂര്‍ത്തിയാകുന്നതിന് മുന്‍പ് സാങ്കേതിക പരിശോധന സമിതി കമ്പനിയുടെ ഉപകരണം വാങ്ങാന്‍ അനുവദിച്ചു. ഉപകരണം ലഭിക്കുന്നതിന് മുന്‍പ് മുഴുവന്‍ പണവും കമ്പനിക്ക് കൈമാറി. ഉപകരണം ലഭിച്ചുവെന്ന പൊലീസ് ആസ്ഥാനത്തെ സീനിയര്‍ ക്ലര്‍ക്കിന്റെ തെറ്റായ റിപ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു പണം മുന്‍കൂറായി കൈമാറിയത്.

പ്രാഥമിക ഘട്ടത്തില്‍ തന്നെ അന്നത്തെ വയനാട്, മലപ്പുറം എസ്പിമാരും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയും ഉപകരണം ഉപയോഗിക്കാന്‍ പരിശീലനം പോലും ലഭിച്ചില്ലെന്ന് പരാതി പറഞ്ഞിരുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനുളള തീരുമാനം പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം. അതേ സമയം പുതുതായി വാങ്ങിയ വയര്‍ലസുകള്‍ പ്രവര്‍ത്തന രഹിതമായത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.വര്‍ഷങ്ങളായി ഉപയോഗിച്ച് വന്ന മൊട്ടോറോള വയര്‍ലെസ് സെറ്റുകള്‍ മാറ്റിയാണ് പുതിയ കമ്പനിയുടേത് വാങ്ങിയത്. വയര്‍ലസിന് സാങ്കേതിക തകരാറുകള്‍ ഉണ്ടെന്ന് പോലീസുകാര്‍ തന്നെ പരാതിപ്പെടുന്നു.