മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ എന്ന് ഹിന്ദു മഹാസഭ

കൊറോണ വൈറസ് മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്ന കണ്ടെത്തലുമായി ഹിന്ദു മഹാസഭ. കൊറോണ ഒരു വൈറസ് അല്ലെന്നും മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്നും ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി കണ്ടെത്തുന്നു.

”കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്ക്കെത്തിയ അവതാരമാണ് അത്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാന്‍ എത്തിയതാണിത്. നരസിംഹാവതരമാണ് കൊറോണ.

കൊറോണ വൈറസ് മാറാന്‍ ഒരു മാര്‍ഗവും സ്വാമി പറയുന്നു. ചൈനീസ് പ്രസിഡന്റ് കൊറോണ വൈറസിന്റെ ഒരു വിഗ്രഹം നിര്‍മ്മിക്കണമെന്നും ഇതുവരെ ചെയ്ത കാര്യങ്ങള്‍ ക്ഷമിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ഇനി ഒരിക്കലും സാധു മൃഗങ്ങളെ കൊല്ലില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും സ്വാമി ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താല്‍ കൊറോണയുടെ ആക്രമണം ശമിക്കുമെന്നും ഹിന്ദു മഹാസഭ അധ്യക്ഷന്‍ പറഞ്ഞു.

കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം.. അങ്ങനെയെങ്കില്‍ ഇനി കൊറോണ വരില്ല. അവര്‍ (ചൈനക്കാര്‍) അങ്ങനെ ചെയ്താല്‍ ഈ അവതാരം തിരികെ അതിന്റെ ലോകത്തിലേക്ക് പോകും”- ചക്രപാണി പറഞ്ഞു. പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിക്കില്ലെന്നും ചക്രപാണി പറഞ്ഞു.

ഞായറാഴ്ചത്തെ കണക്കു പ്രകാരം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1665 ആണ്. ഹൂബെയില്‍ 1843 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കണക്കനുസരിച്ച് ചൈനയില്‍ ഇതുവരെ 68,500 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊറോണ ബാധിച്ച കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം 5 ആയി ഉയര്‍ന്നു.

അതേ സമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചവരില്‍ ഇനി ആശുപത്രി വിടാനുള്ളത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി മാത്രമാണ്.