കൊറോണയ്ക്ക് ശമനമില്ലാതെ ചൈന ; മരണം 2000 കടന്നു

കൊറോണ ബാധ ശമിക്കാതെ ചൈന. കൊറോണ വൈറസ് കാരണം ചൈനയില്‍ മരണസംഖ്യ 2000 കടന്നു. കഴിഞ്ഞ ദിവസം മാത്രം ഹുബെ പ്രവിശ്യയില്‍ 132 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 2000 കടന്നത്. അതേസമയം, ഹുബെ പ്രവിശ്യയില്‍ 1693 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതോടെ, ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74, 000 ആയി. ദിവസം കഴിയുംതോറും വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.

പ്രധാനമായും ഹുബെ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബറില്‍ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ഹുബെ പ്രവിശ്യയില്‍ ആയിരുന്നു. അതേസമയം, ഹുബെയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ഈ ആഴ്ചയിലെ ഏറ്റവും കുറവ് നമ്പറാണ്.

അതേസമയം, ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തില്‍ 80 ശതമാനത്തോളം പേരിലും തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് പറയുന്നു. ഇതിനിടെ, വുഹാനിലുള്ള വുചാങ് ആശുപത്രിയുടെ ഡയറക്ടര്‍ ലിയു ജിമിങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ജിമിങ്ങിനെ രക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.