എറണാകുളത്ത് കൊറോണ സംശയത്തിന്റെ പേരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കൊറോണ വൈറസ് (Covid 19) ബാധ സംശയിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍ നിന്നും എത്തിയ ജയ്‌നേഷ് എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസമാണ് യുവാവ് മലേഷ്യയില്‍ നിന്നും ഇന്ത്യയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തില്‍ ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ചിരുന്ന ഇയാളെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി യുവാവിന് പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു.

പ്രമേഹം പോലെയുള്ള മറ്റു രോഗങ്ങളും യുവാവിനുണ്ടായിരുന്നു. അതേസമയം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ആദ്യ സാമ്പിള്‍ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത് അയച്ച സാമ്പിളിന്റെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ മരണകാരണം വൈറല്‍ ന്യുമോണിയ പിടിപെട്ടാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.