ചങ്ങനാശേരി അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് മരണം
ചങ്ങനാശേരിയിലെ പുതുജീവന്‍ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ ദുരൂഹമായി മരിച്ചു. റിട്ട. പോലീസുകാരനാണ് അഗതിമന്ദിരം നടത്തുന്നത്. മാനസിക രോഗികളെയാണ് ഇവിടെ പരിപാലിക്കുന്നത്. അതുപോലെ അഗതിമന്ദിരത്തിലെ ആറ് അന്തേവാസികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തിന് സമീപം പായിപ്പാട് പഞ്ചായത്തിലാണ് ആഗതിമന്ദിരമുള്ളത്. ആദ്യം മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. എരുമേലി സ്വദേശിനിയായ യുവതിയുടെ മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം. ഫെബ്രുവരി 23-ാം തീയതിയായിരുന്നു മുക്കൂട്ടുതറ സ്വദേശിനിയായ ഷെറിന്റെ മരണം. തളര്‍ച്ച ബാധിച്ച യുവതിയെ ആദ്യം പുഷ്പഗിരി ആശുപത്രിയിലേക്കും തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്നു ഫെബ്രുവരി 24-ാം തീയതി നാലുപേരെ കൂടി സമാന രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ ഗിരീഷ് തിരുവല്ലയിലെ ആശുപത്രിയില്‍വെച്ച് മരണപ്പെടുന്നത്. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ കൊണ്ടുപോവുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് മൂന്നാമത്തെ മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെയാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നത്. തോട്ടക്കാട് സ്വദേശിയായ യോഹന്നാനാണ് ശനിയാഴ്ച മരിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികമായ വിവരം.
ഡിഎംഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തി. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അതേസമയം, അഗതിമന്ദിരത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തി. . അഗതിമന്ദിരത്തില്‍ ഇരുട്ടുമുറിയുണ്ടെന്നും ഇവിടെ അന്തേവാസികളെ മര്‍ദിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പലദിവസവും രാത്രിയില്‍ നിലവിളികള്‍ കേള്‍ക്കാമെന്നും അന്തേവാസികളെ മര്‍ദിക്കാറുണ്ടെന്നുമാണ് അഗതിമന്ദിരത്തിന് സമീപത്ത് താമസിക്കുന്നവര്‍ ആരോപിച്ചത്. മോശപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ആഹാരം പാചകം നല്‍കിയിരുന്നതെന്നും പലപ്പോഴും മതിയായ ഭക്ഷണം പോലും അന്തേവാസികള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും അഗതിമന്ദിരത്തിലെ മുന്‍ ജീവനക്കാരിയും പ്രതികരിച്ചു. ബഹളംവെയ്ക്കുന്ന അന്തേവാസികളെ കുത്തിവെപ്പ് നല്‍കിയും മരുന്ന് നല്‍കിയും മയക്കികിടത്താറാണ് പതിവെന്നും അവര്‍ പറഞ്ഞു. രണ്ടുമാസത്തോളം ഇവിടെ ജോലിചെയ്തിരുന്ന ഇവരെ പിന്നീട് പുറത്താക്കുകയായിരുന്നു.
എന്നാല്‍, മരണങ്ങളില്‍ ദുരൂഹതയില്ലെന്നാണ് അഗതിമന്ദിര അധികൃതരുടെ വിശദീകരണം. അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൃത്യമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നുവെന്നും കൊറോണ, എച്ച് 1 എന്‍ 1 തുടങ്ങിയ രോഗങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.