കണ്ണൂരില്‍ മരിച്ച യുവാവിന് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ ബാധിതനായിരുന്നില്ല എന്ന് റിപ്പോര്‍ട്ട്. രണ്ടാമത്തെ സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് എന്‍.ഐ.വി പൂനെയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചു. ആദ്യ സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആലപ്പുഴ എന്‍.ഐ.വി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും ഇക്കാര്യം അറിയിച്ചു. മലേഷ്യയില്‍നിന്ന് ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ അയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധന ഫലമാണ് ഇപ്പോള്‍ വന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. വൈറല്‍ ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടരവര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുന്ന യുവാവാണ് കഴിഞ്ഞ 27ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് അവശനിലയിലായ യുവാവിനെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.