രോഗശാന്തിക്കായി പ്രാര്‍ഥന നടത്തി പങ്കെടുത്ത 9000 പേര്‍ക്ക് കൊറോണ പിടികൂടി ; പാസ്റ്റര്‍ക്കെതിരെ കേസ്

രോഗശാന്തിക്കായി നടത്തിയ സുവിശേഷ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം കൊറോണ ബാധ. ദക്ഷിണ കൊറിയയിലാണ് സംഭവം. ഇവിടെ സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കാണ് കൊറോണ പിടിപെട്ടതായി റിപ്പോര്‍ട്ട് വന്നത്. സംഭവവുമായി ബന്ധപ്പെട്ട ദക്ഷിണകൊറിയയിലെ ഒരു മത വിഭാഗത്തിന്റെ നേതാവിനെതിരെ കേസെടുത്തു. സോളിലെ ഷിന്‍ചിയോഞ്ചി ചര്‍ച്ചിന്റെ സ്ഥാപകനായ ലീ മാന്‍-ഹീയ്ക്കും മറ്റ് 11 പേര്‍ക്കുമെതിരെയാണ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം കൊറിയയിലെ തെക്കന്‍ നഗരമായ ഡേഗുവില്‍ ഷിന്‍ചിയോഞ്ചി അംഗങ്ങള്‍ ഒരു സുവിശേഷ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഷിന്‍ചോഞ്ചി ചര്‍ച്ചില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചത്.

ഇത്തരത്തിലൊരു സ്ഥിതി വിശേഷമുണ്ടായതില്‍ സഭ ഖേദിക്കുന്നതായി ഷിന്‍ചിയോഞ്ചി വക്താവും മുതിര്‍ന്ന വൈദികനുമായ കിം ഷിന്‍-ചാങ് പറഞ്ഞു. രോഗബാധിതരായ ചില സഭാംഗങ്ങള്‍ അസുഖവിവരം മറച്ചുവെച്ച് സുവിശേഷ യോഗത്തില്‍ പങ്കെടുത്തു. സംഭവം വിവാദമായതോടെ സുവിശേഷയോഗത്തില്‍ പങ്കെടുത്തവരുടെയെല്ലാം വിവരങ്ങള്‍ സഭ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

”ഞങ്ങളുടെ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം” അദ്ദേഹം പറഞ്ഞു.ഷിന്‍ചിയോഞ്ചി വിഭാഗത്തിലെ 12 പാസ്റ്റര്‍മാര്‍ക്കെതിരെ ഞായറാഴ്ച സിയോള്‍ സിറ്റി സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിയമപരമായ പരാതി നല്‍കിയിരുന്നു. നരഹത്യ, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവിധ സുവിശേഷ യോഗങ്ങളില്‍ പങ്കെടുത്ത സഭയിലെ 230,000 അംഗങ്ങളെ കൊറിയന്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. ഇവരില്‍ 9000 പേരില്‍ കൊറോണ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയില്‍ വരാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് അധികൃതര്‍ നിലപാട് കര്‍ക്കശമാക്കിയതോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയത്.

88 കാരനായ ലീ മാന്‍-ഹീ, തന്നിലൂടെ യേശുക്രിസ്തു രണ്ടാമത് ലോകത്ത് അവതരിച്ചിരിക്കുകയാണെന്നാണ് സുവിശേഷ പ്രസംഗങ്ങളില്‍ അവകാശപ്പെടാറുള്ളത്. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ”വാഗ്ദത്ത പാസ്റ്റര്‍” ആണ് താനെന്നും അദ്ദേഹം അവകാശപ്പെടാറുണ്ട്. 1984 ലാണ് അദ്ദേഹം ഷിന്‍ചിയോഞ്ചി ചര്‍ച്ച് സ്ഥാപിച്ചത്.

കൊറിയന്‍ ഭാഷയില്‍ ഷിന്‍ചിയോഞ്ചി എന്നാല്‍ ‘പുതിയ ആകാശവും ഭൂമിയും’ എന്നാണ് അര്‍ഥം.144,000 പേരെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ലീയുടെ അനുയായികള്‍ വിശ്വസിക്കുന്നത്.
ചൈന, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണ കൊറിയയ്ക്ക് പുറത്ത് 20,000 ത്തിലധികം അനുയായികളുണ്ടെന്ന് സഭ പറയുന്നു. അതേസമയം ദക്ഷിണ കൊറിയയില്‍ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ കൊറോണ കാരണം അടച്ചിട്ടിരിക്കുകയാണ് ഞായറാഴ്ച പ്രാര്‍ഥനകള്‍ വിവിധ ചര്‍ച്ചുകള്‍ ഒവിവാക്കി.

ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസം വരെ കൊറിയയില്‍ 3,730 കേസുകളും 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയിലധികവും ക്രൈസ്തവ ഗ്രൂപ്പായ ഷിന്‍ചിയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അംഗങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്.