കൊറോണ ഭീഷണി ; മാതാ അമൃതാനന്ദമയീ മഠത്തില്‍ ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചു

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഈ വിവരം അറിയിച്ചുകൊണ്ട് മഠം പ്രസ്താവന പുറത്തിറക്കി. വിദേശികളടക്കം രാജ്യത്ത് മുപ്പതിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് ദര്‍ശനം നല്‍കുന്നത് നിര്‍ത്തി വെച്ചത് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അമൃതാനന്ദമയീ മഠത്തില്‍ സമ്പര്‍ക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും അടക്കം ആരേയും അമൃതപുരി ആശ്രമത്തിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ലെന്നും മഠം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടാതെ, രാത്രിയില്‍ മഠത്തില്‍ താമസിക്കുന്നതിനും പകല്‍ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. വിദേശികളായ സന്ദര്‍ശകര്‍ ഇന്ത്യയിലെത്തിയിട്ട് എത്ര നാളായിരുന്നാലും ഇത് ബാധകമാണെന്നും മഠത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

അതേസമയം, പ്രാര്‍ഥനയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇപ്പോഴത്തെ സാഹചര്യം മാറുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ദൈനംദിന ദര്‍ശനം ഉണ്ടായിരിക്കില്ലെന്നാണ് കൊല്ലം അമൃതാനന്ദമയി മഠം അറിയിച്ചിരിക്കുന്നത്. മഠത്തില്‍ എത്തുന്ന എല്ലാ ആളുകളേയും ആലിംഗനം ചെയ്യുന്നതാണ് അമൃതാനന്ദമയിയുടെ രീതി. വിദേശികളടക്കം നിരവധി ആളുകളാണ് മഠത്തില്‍ എത്താറുള്ളത്. ഒരു ദിവസം മൂവായിരത്തോളം ആളുകള്‍ വരെ കൊല്ലത്തുള്ള ആശ്രമത്തില്‍ എത്താറുണ്ടെന്ന് മഠം അധികൃതര്‍ തന്നെ പറയുന്നു.

”നിര്‍ബന്ധിത ക്വാറന്‍ന്റൈനുകള്‍, ദൈനംദിന ആരോഗ്യ പരിശോധനകള്‍, മറ്റ് പ്രോട്ടോക്കോളുകള്‍ എന്നിവ ഉള്ളതിനാല്‍ അമൃതപുരി ആശ്രമത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ അവസരത്തില്‍ നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇതില്‍ ഇന്ത്യന്‍ പൗരന്മാരും വിദേശ-പാസ്‌പോര്‍ട്ട് ഉടമകളും (ഒസിഐ ഉടമകള്‍ )അടക്കം ഉള്‍പ്പെടും. പകല്‍ സന്ദര്‍ശനങ്ങളും രാത്രി താമസവും അനുവദിക്കില്ല”, അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.