കൊറോണ ഭയം ; ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഐഎംഎ

കൊറോണ അഥവാ കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഐഎംഎയുടെ നിര്‍ദേശം. കൊറോണ വൈറസ് രോഗം വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചത്. വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒത്തുചേരല്‍ നിര്‍ബന്ധമായി തീരുന്ന സാഹചര്യത്തില്‍ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുടെയും ആരാധനകളുടെയും ഭാഗമായോ അല്ലാതെയോ കൂട്ടം കൂടുന്നത് covid 19(കൊറോണ വൈറസ്) രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഗണ്യമായി കൂട്ടുമെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. അഥവാ ഒത്തുചേരല്‍ നിര്‍ബന്ധമായി തീരുന്ന സാഹചര്യത്തില്‍ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.

ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങള്‍ ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടത്തില്‍ സഞ്ചരിക്കുവാന്‍ പാടില്ല. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞത് മൂന്ന് അടി ദൂരം പാലിക്കേണ്ടതാണ് കൊറോണ ഡ്രോപ്ളേറ്റിലൂടെ പകരുന്ന രോഗമായതിനാല്‍ മൂന്നടി ദൂരത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ് എന്നും നിര്‍ദേശം ഉണ്ട്.

പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൈകളുടെ ശുചിത്വം വ്യക്തമായി പാലിക്കപ്പെടേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക. അഥവാ അതിന് കഴിയുന്നില്ലെങ്കില്‍ ഹാന്‍ഡ് സാനിട്ടയിസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കണം. ചുമയ്ക്കുന്നതും തുമ്മുന്നതും മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടു മാത്രമായിരിക്കണം. ഇവ ചെയ്യുമ്പോള്‍ സ്വന്തം കൈമുട്ടിന് ഉള്ളിലേക്ക് ചെയ്യുന്നതാണ് അത്യുത്തമം. ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നവര്‍ തുമ്മുക, ചുമക്കുക എന്നിവക്ക് ശേഷം മൂടി വെച്ചിട്ടുള്ള ഡസ്ബിനിലേക്ക് ഉടന്‍ നിക്ഷേപിക്കേണ്ടത്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം. തേടേണ്ടതാണ്. ആശുപത്രിയില്‍ അഡ്മിഷന്‍ നിര്‍ദ്ദേശക്കപ്പെട്ടാല്‍ അത് കര്‍ശനമായും പാലിക്കപ്പെടണം. വീടുകളില്‍ വിശ്രമം നിര്‍ദേശിക്കപ്പെട്ടാല്‍ അത് പരിപൂര്‍ണ്ണമായും നടപ്പിലാക്കണം. കൊച്ചുകുട്ടികള്‍, 60 വയസിന് മുകളില്‍ ഉള്ളവര്‍ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, കാന്‍സര്‍, നിയന്ത്രണവിധേയമല്ലാത്ത പ്രമേഹരോഗം എന്നിവയുള്ളവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വിവിധ സമ്മേളനങ്ങള്‍ ദേശീയതലത്തില്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒഴിവാക്കി എന്നുള്ളത് പ്രസക്തമാണ്. അതുപോലെ ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും, ലോകത്തിലെ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങലേക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടും സമ്മേളനങ്ങള്‍ മാറ്റിവെച്ചുകൊണ്ടും ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അതിന് അനുചിതമായ നടപടി സാക്ഷരകേരളത്തില്‍ നിന്നും ഉണ്ടാകേണ്ടതാണ്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും ഐ.എം.എ ഗവേഷണ വിഭാഗത്തിന്റെ അഭിപ്രായം, കേരളത്തിലും ഭാരതത്തിലും വിദേശരാജ്യങ്ങളിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ എന്നിവ കണക്കില്‍ എടുത്തതാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഐഎംഎ പുറത്തിറക്കുന്നത്.