തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഒമാനില്‍ നിന്നും ചെന്നൈയിലെത്തിയ ആള്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം, സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ അംറേലിയില്‍ കൊറോണ ബാധ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.

കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാതെ കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തിലുണ്ട്.

ലോകത്താകമാനം ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,411ലധികം പേരാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം, രോഗ0 സ്ഥിരീകരിച്ചവരുടെ എല്ലാം ആരോഗ്യ നില തൃപ്തികരമാണ്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും മൂവരും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയിരുന്നു.